Saturday, September 26, 2015

മെഹമൂദ് ദർവീശിന്റെ കവിതകൾ 6 കാർമൽ ഞങ്ങൾക്കുള്ളിലാണ്

ഞങ്ങളെ ഓർമ്മപ്പെടുത്തേണ്ടതില്ല :
കാർമൽ ഞങ്ങൾക്കകത്താണ്.
കണ്പീലിയിൽ ഗലീലിയിലെ പുല്ലുകൾ
പറയരുതേ:
ഒരു നദിപോലെ
അവളിലേയ്ക്കൊഴുകാനായെങ്കിലെന്ന്.
പറയരുതേ:
രാഷ്ട്രവും ഞങ്ങളും
ഒരൊറ്റ മാംസവും അസ്ഥിയുമെന്ന്.

ജൂണിനു മുമ്പ് ഞങ്ങൾ
ചിറകുമുളയ്ക്കാത്ത പ്രാവുകളായിരുന്നു .
കെട്ടുപാടുകളിൽ കൊഴിഞ്ഞില്ല
ഞങ്ങളുടെ സ്നേഹം.

പെങ്ങളേ,
കവിതയെഴുത്തായിരുന്നില്ല
കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ
ഞങ്ങളുടെ പണി.
പോരാടുകയായിരുന്നു ഞങ്ങൾ.

നിന്റെ കണ്ണുകളിലേയ്ക്കിറങ്ങുന്ന നിഴൽ
-ദൈവത്തിന്റെ പ്രേതമാണത്.
ജൂണിലത് പുറത്തേയ്ക്ക് വന്നു-
ഞങ്ങളുടെ ശിരസ്സുകളെ, സൂര്യനെ
പൊതിയാൻ.
രക്തസാക്ഷിത്വമാണവന്റെ നിറം
പ്രാർത്ഥനയുടെ രുചി.
എത്ര വിദഗ്ദ്ധമായവൻ കൊല്ലുന്നു ?
എത്ര മനോഹരമായി അവനുയിർക്കുന്നു!

നിന്റെ കണ്ണുകളിൽ തുടങ്ങുന്ന രാത്രി-
ആത്മാവിലെ ദീർഘരാത്രിയുടെ
അന്ത്യമായിരുന്നു അത്.
ഇവിടെ, ഇപ്പോൾ
വരൾച്ചയുടെ യുഗത്തിൽ നിന്നുമുള്ള
മടക്കത്തിൽ,
 പാതയിൽ നാം ചങ്ങാതികളാവുന്നു.

ഞങ്ങൾ തിരിച്ചറിയുന്നു.
അക്രമികളുടെ മുഖത്തു തിളങ്ങുന്ന
കൊലക്കത്തിയുടെ മൂർച്ചയായ്
രാപ്പാടിയുടെ ശബ്ദം
മാറുന്നതെങ്ങിനെയെന്ന്.
ഞങ്ങൾ തിരിച്ചറിയുന്നു:
ശ്മശാനത്തിലെ നിശ്ശബ്ദത
ഒരുത്സവമാകുന്നതെങ്ങിനെയെന്ന്;
ജീവിതത്തിന്റെ
ഓർക്കിഡുകളാവുന്നതെങ്ങിനെയെന്ന്.

നീ പാടി , നിന്റെ കവിതകൾ.
ഞാൻ കണ്ടു .
ചുവരുകളോട് ബാൽക്കണികൾ
വിടചൊല്ലുന്നത്.
നഗരചത്വരം
പർവ്വതത്തിന്റെ മദ്ധ്യവാരിയിലേയ്ക്കു
നീങ്ങുന്നത്‌.
ഞങ്ങൾ കേട്ടത് സംഗീതമല്ല.
കണ്ടത് വാക്കുകളുടെ നിറങ്ങളുമല്ല.
ദശലക്ഷം വീരന്മാരായിരുന്നു മുറിയിൽ
 ഭൂമി രക്തസാക്ഷികളുടെ
തോലിയണിയുന്നു.
നക്ഷത്രങ്ങളും ഗോതമ്പുമാണതിന്റെ
വാഗ്ദാനം.
അതിനെ ആരാധിക്കൂ !
ഞങ്ങളാണതിന്റെ ഉപ്പും ജലവും.
ഞങ്ങളാണതിന്റെ മുറിവ് -
പൊരുതുന്ന മുറിവ്
പെങ്ങളേ,
എന്റെ തൊണ്ട നിറയെ കണ്ണീർ .
കണ്ണുകളിലെരിയുന്ന തീയും.
ഞാൻ സ്വതന്ത്രൻ.
സുൽത്താന്റെ വാതിൽക്കൽ
ഇനിയൊരിക്കലും
പ്രതിഷേധിക്കില്ല ഞാൻ.
പകലിന്റെ വാതിൽക്കൽ
മരിച്ചവരും മരിക്കാനിരിക്കുന്നവരും
എന്നെ പുണർന്നു.
അവരെന്നെ ഒരായുധമാക്കി.

 ! സംവദിക്കുന്ന എന്റെ മുറിവേ !
എന്റെ രാഷ്ട്രം ഒരു പെട്ടിയല്ല.
ഞാനൊരു യാത്രികനുമല്ല.
കാമുകനാണു ഞാൻ.
 ഭൂമിയെന്റെ പ്രിയതമ.

കല്ലുകളെ പരിശോധിക്കുന്ന
പുരാതതത്ത്വജ്ഞൻ തിരക്കിലാണ്.
ഐതിഹ്യങ്ങളുടെ കൂമ്പാരത്തിൽ
അയാൾ സ്വന്തം കണ്ണുകൾ തിരയുന്നു.
സംസ്കാരത്തിന്റെ അക്ഷരമാലയിൽ
ഒരക്ഷരം പോലുമില്ലാതെ
തെരുവിൽ നിൽക്കുന്നൊരു
കുരുടൻ ദേശാടകനാണെന്നു കാണിക്കാൻ.
എന്റെ കാലത്തിൽ
ഞാനെന്റെ വൃക്ഷങ്ങൾ നടുന്നു.
ഞാനെന്റെ പ്രണയത്തെക്കുറിച്ച് പാടുന്നു.
മരിച്ചവരിലേയ്ക്ക്
വാക്കുകൾ പകരേണ്ട സമയമായി.
 ഭൂമിയോടും രാപ്പടിയോടും
എന്റെ സ്നേഹം തെളിയിക്കാൻ സമയമായി.
കാരണം,
ഇക്കാലത്ത് ആയുധങ്ങൾ ഗിത്താറിനെ
വിഴുങ്ങുന്നു.
കണ്ണാടിയിൽ ഞാൻ കൂടുതൽക്കൂടുതൽ
മങ്ങുന്നു.

എന്റെ ആസനത്തിൽ
ഒരു മരം
വളരാൻ തുടങ്ങിയിരിക്കുന്നു.

മെഹമൂദ് ദർവീശിന്റെ കവിതകൾ 5 ജറുസലേമിൽ

ജറുസലേമിൽ
പുരാതന മതിൽക്കെട്ടിനകത്ത്
നയിക്കാൻ ഒരോർമ്മ പോലുമില്ലാത്തവനായി
ഞാൻ നടന്നു-
ഒരറ്റം മുതൽ മറ്റൊരറ്റം വരെ.

അവിടെ പ്രവാചകർ
വിശുദ്ധരുടെ ചരിത്രം പങ്കുവെയ്ക്കുന്നു :
സ്വർഗ്ഗാരോഹണം,
അധീരരും എകാകികളുമായി
അവരോഹണം.
പ്രണയവും സമാധാനവും
വിശുദ്ധമാണ്.
അവ നഗരത്തിലേയ്ക്കു വരുന്നു.
ചരിവിലൂടെ നടക്കുകയായിരുന്നു ഞാൻ-
എന്നോടുതന്നെ സംവദിച്ചു:
കല്ലിനെക്കുറിച്ച്
വെളിച്ചം പറഞ്ഞ കാര്യങ്ങളിൽ
ആഖ്യാതാക്കൾ തർക്കിച്ചതെങ്ങനെ?
മങ്ങിക്കത്തുന്ന കല്ലുകളിൽ നിന്നാണോ
യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുക?    

ഉറക്കത്തിൽ ഞാൻ നടക്കുന്നു:
തുറിച്ചുനോക്കുന്നു.
എനിക്കു പിന്നിലല്ല ആരും.
ആരും മുന്നിലുമില്ല.
 വെളിച്ചമെല്ലാം എനിക്കുള്ളത്.

ഞാൻ നടക്കുന്നു.
ഭാരഹീനനാവുന്നു..
ഞാൻ പറക്കുന്നു.
അപ്പോൾ ഞാൻ മറ്റൊന്ന്-
രൂപമാറ്റം വന്ന മറ്റൊന്ന്.

യേശയ്യയുടെ ദൂതന്റെ വായിൽനിന്നും
പുല്ലു പ്രവഹിച്ച പോലെ,
വാക്കുകൾ ഉറപൊട്ടി :
"നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ,
നിങ്ങൾ വിശ്വസിക്കുകയില്ല".

മറ്റൊരുവനെപ്പോലെ
ഞാൻ നടന്നു.
എന്റെ മുറിവോ,
ഒരു വെളുത്ത ബൈബിൾ പനിനീർ.
കുരിശിൽ,
എന്റെ കൈകൾ
ചിറകടിക്കുന്ന, ഭൂമിയെ വഹിക്കുന്ന
രണ്ടു പ്രാവുകൾ 
 നടക്കുകയല്ല ഞാൻ.
പറക്കുകയാണ് -രൂപാന്തരപ്പെട്ട് .
മറ്റൊരുവനാവുന്നു ഞാൻ.
സ്ഥലമില്ല. കാലവും.
ആരാണു ഞാൻ?

ഉയർച്ചയിൽ
ഞാൻ ഞാനല്ലാതാവുന്നു.
ഞാൻ ചിന്തിക്കുന്നു:
നബിത്തിരുമേനി
പൌരാണിക  അറബിഭാഷ
ഒറ്റയ്ക്കു സംസാരിച്ചു.
"എന്നാൽ പിന്നെയെന്ത് ?"

പിന്നെ എന്ത് ?
പട്ടാളക്കാരി ഒച്ചയെടുത്തു !
വീണ്ടും നീയോ ?
നിന്നെയല്ലേ ഞാൻ കൊന്നത് ?
ഞാൻ പറഞ്ഞു:
നീ എന്നെ കൊന്നു .
നിന്നെപ്പോലെ ഞാൻ മറന്നു -
മരിക്കാൻ.

മെഹമൂദ് ദർവീശിന്റെ കവിതകൾ 4 റീത്തയും റൈഫിളും

റീത്തയുടെയും എന്റെയും
കണ്ണുകൾക്കിടയിൽ
ഒരു റൈഫിളുണ്ട് .

റീത്തയെ അറിയാവുന്നവരെല്ലാം
അവളുടെ
തേൻനിറമാർന്ന കണ്ണുകളിലെ
ദൈവികതയ്ക്ക് മുന്നിൽ
മുട്ടുകുത്തും പ്രാർത്ഥിക്കും.

ഞാനവളെ ചുംബിച്ചു.
അന്നവൾ ചെറുപ്പം.

ഞാനോർക്കുന്നു:

അവളെന്നെ സമീപിച്ചതെങ്ങിനെയെന്ന് ;
ഏറ്റവും മനോഹരമായ മുടിക്കെട്ടിനെ
എന്റെ കൈകൾ മൂടിയതെങ്ങിനെയെന്ന്!
ഞാനോർക്കും റീത്തയെ-
ഒരു കുരുവി അതിന്റെ
പഥങ്ങളോർക്കുമ്പോലെ.

റീത്താ,
നമുക്കിടയിൽ
വെടിയേറ്റുവീണ
ദശലക്ഷക്കണക്കിനു കുരുവികൾ,
പ്രതിരൂപങ്ങൾ,
ലക്ഷ്യസ്ഥാനങ്ങളും

എന്റെ വായിൽ
സദ്യപോലെ നിറയുന്നതായിരുന്നു
റീത്തയുടെ പേര്.
എന്റെ രക്തത്തിൽ
കൂടിക്കലർന്നതായിരുന്നു
അവളുടെ ഉടൽ.

രണ്ടാണ്ടിൽ ഞാനവളിൽ നഷ്ടപ്പെട്ടു.
രണ്ടുവർഷം അവളുറങ്ങിയത്
എന്റെ കൈകളിൽ
ഏറ്റവും മനോഹരമായ കോപ്പകൾക്കു
മുകളിലൂടെ ,
ഞങ്ങൾ പകുത്തു, വാഗ്ദാനങ്ങൾ.
ചുണ്ടുകളുടെ വീഞ്ഞിൽ  
ഞങ്ങൾ എരിഞ്ഞമർന്നു
ഞങ്ങൾ പുനർജ്ജനിച്ചു.

റീത്താ !
ഒന്നോ രണ്ടോ മയക്കങ്ങൾ
തേൻ നിറമാർന്ന മേഘങ്ങൾ -
ഇവയല്ലാതെ,
 റൈഫിളിനു മുമ്പ്
പരസ്പരം കോർത്ത
നമ്മുടെ മിഴികളെ
മറ്റെന്തു പിന്തിരിപ്പിച്ചിട്ടുണ്ട്?

അന്തിയുടെ അപാര നിശ്ശബ്ദതേ ,
ഒരു കാലത്ത്
പ്രഭാതത്തിൽ എന്റെ ചന്ദ്രൻ
ദൂരദിക്കിലെയ്ക്ക് കുടിയേറി -
തേൻ നിറമുള്ള  കണ്കളിലേയ്ക്ക്.
നഗരമപ്പോൾ
ഗായകരെ തൂത്തെറിഞ്ഞു.
റീത്തയെയും.

റീത്തയുടെയും എന്റെയും
കണ്ണുകൾക്കിടയിൽ
ഒരു റൈഫിൾ .